കോണ്‍ഗ്രസിന് തിരിച്ചടി; ഗോവയിലെ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഗോവയിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാർട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോണ്‍ഗ്രസിന്‍റെ ഹർജി തള്ളിയത്.
ഗോവയിൽ 17 സീറ്റുകൾ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ പരാതി.
ബിജെപിക്ക് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്‍റെ തെളിവുകൾ ഗവർണർക്ക് കൈമാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി ചോദിച്ചു. മുതിർന്ന അഭിഭാഷകനും പാർട്ടി നേതാവുമായ അഭിഷേക് മനു സിംഗ്‌വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായത്.