മനോഹർ പരീക്കറിന്റെ രാജിയുടെ പശ്ചാത്തലത്തിൽ ജയ്റ്റ്ലിക്കു പ്രതിരോധത്തിന്റെ അധികച്ചുമതല നൽകി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു പ്രതിരോധ വകുപ്പിന്റെ അധികച്ചുമതല നൽകി. പ്രതിരോധ മന്ത്രി സ്ഥാനം രാജി വച്ച മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.
പരീക്കറുടെ രാജി രാഷ്ട്രപതി പ്രണാബ് മുഖർജി ഇന്നലെ സ്വീകരിച്ചിരുന്നു. തുടർന്നാണ് അരുണ്‍ ജയ്റ്റ്ലിക്കു പ്രതിരോധത്തിന്റെ അധികച്ചുമതല നൽകിയത്. കേന്ദ്ര മന്ത്രിസഭയിൽ ഇനിയും വലിയ അഴിച്ചു പണികൾ ഉണ്ടാകുമെന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.
ഗോവയിൽ ഭരണം പിടിക്കാൻ മനോഹർ പരീക്കറുടെ സാന്നിധ്യം അനിവാര്യമാണെന്ന് വന്നതോടെയാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ മാറ്റിയത്. ഇതോടെ വീണ്ടും പ്രതിരോധം ജയ്റ്റ്ലിയുടെ കൈകളിലെത്തുകയായിരുന്നു.
പരീക്കർ കേന്ദ്രത്തിലേക്കു ചുവടുമാറ്റിയപ്പോൾ ബിജെപി മുഖ്യമന്ത്രിയാക്കിയ ലക്ഷ്മികാന്ത് പർസേക്കർ പരാജയമായതോടെയാണ് ഗോവയിൽ ബിജെപിക്ക് കാര്യങ്ങൾ കൈവിട്ടുപോയത്. പർസേക്കർ ഇക്കുറി ഗോവയിൽ വൻപരാജയം അഭിമുഖീകരിക്കേണ്ടിയും വന്നു.
കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ചെറുപാർട്ടികളെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാൻ പരീക്കറുടെ സാന്നിധ്യം കൂടിയേ തീരുവെന്ന ഘട്ടത്തിലായിരുന്നു രാജി. ഗോവയിൽ ഏറ്റവും വലിയ കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ച് ഭൂരിപക്ഷം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഗോവ മന്ത്രിസഭയിൽ എത്ര മന്ത്രിമാരുണ്ടാകുമെന്ന ചോദ്യത്തിന്, അക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നതേ ഉള്ളൂവെന്നും തീരുമാനമായാൽ ഉടൻ മാധ്യമങ്ങളെ അറിയിക്കാമെന്നുമായിരുന്നു പരീക്കറിന്റെ മറുപടി.