മറൈൻ ഡ്രൈവിൽ സദാചാരച്ചൂരലുമായെത്തിയവരിൽ സ്ത്രീപീഡനക്കേസിലെ പ്രതികളും

single-img
9 March 2017


കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ തല്ലിയോടിക്കാൻ ചൂരലുമായെത്തിയ ശിവസേനയുടെ സദാചാരഗുണ്ടകളുടെ കൂട്ടത്തിൽ സ്ത്രീപീഡനക്കേസിലെ പ്രതികളുമുണ്ടായിരുന്നെന്നു ഹൈബി ഈഡൻ എം എൽ ഏ. മൂകയും ബധിരയുമായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ടി കെ അരവിന്ദനാണു ഇന്നലെ ശിവസേനയുടെ അക്രമത്തിൽ മുന്നിലുണ്ടായിരുന്നത്. സദാചാര പോലീസിംഗ് വിഷയത്തില്‍ ഹൈബി ഈഡന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംസ്കാരസംരക്ഷകരായി അവതരിക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങളുടെ മുഖംമൂടിയാണു ഹൈബി ഈഡന്റെ വെളിപ്പെടുത്തലോടെ അഴിഞ്ഞുവീണിരിക്കുന്നത്.ഇളംകുന്ന പുഴ ഹൈസ്‌കൂളിലെ സ്വീപ്പര്‍ ആയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണു ടി കെ അരവിന്ദൻ. സ്കൂൾ എച്ച് എമ്മിന്റെ പരാതിയിന്മേലാണു ഇയാൾക്കെതിരേ കേസെടുത്തത്.
ചൂരലുമായി യുവതി യുവാക്കളുടെ മേല്‍ ചാടി വീണ ശിവസേനയുടെ അക്രമകാരികളെ പോലീസ് സംരക്ഷിക്കുകയാണു ചെയ്തതെന്നി ഹൈബി ഈഡൻ ആരോപിച്ചു. ഓടിപ്പോകുന്ന യുവതീയുവാക്കളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശിവസേനക്കാർ അതു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാനും അതുവഴി ഇരകൾ വീണ്ടും അപമാനിതരാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.