മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

single-img
8 March 2017

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും നടികളേയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച യുവാവിനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.യുവാവിനെ ബന്ധുക്കള്‍ തന്നെയാണ് പൈങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടര്‍ന്ന് നസീഹ് അഷ്‌റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് ഇയാളെ പോലീസ് ജാമ്യത്തിൽ വിട്ടു.

യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ നസീഹ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

നേരത്തെ എസ്എഫ്‌ഐക്കെതിരെയും സമാനമായ രീതിയില്‍ നസീഹ് സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശനവും വെല്ലുവിളിയും നടത്തിയിരുന്നു. ഈ വിമര്‍ശം വിവാദമായതോടെ ഖേദപ്രകടനവും നടത്തിയിരുന്നു.

മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു നസീഹിന്റെ പ്രധാന ആരോപണം. നടിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.