വൈദികനെ വീഴ്ത്തിയ കുഞ്ഞാടെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചരണം;വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയുടേതെന്ന പേരിൽ ചിത്രം പ്രചരിക്കുന്നവർ കുടുങ്ങും
കണ്ണൂർ∙ കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയുടേതെന്ന പേരിൽ നവമാധ്യമങ്ങളിൽ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു. ഇതിനെതിരെ പെൺകുട്ടികളുടെ കുടുംബം പൊലീസിൽ പരാതി നൽകി. കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയുടേതെന്ന പേരിൽ രണ്ടു ചിത്രങ്ങളാണ് വാട്സ്്ആപ്പിലൂടെ പ്രചരിക്കുന്നത്.കേസുമായി ഒരു ബന്ധവുമില്ലാത്തവരാണു ഇവർ. ഇവരുടെ കുടുംബാംഗങ്ങളും പൊലീസിന്റെ സഹായംതേടി. ചിത്രങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.
പ്രചരിക്കുന്ന മറ്റൊരു പെൺകുട്ടിയുടെ ചിത്രം വ്യാജമാണെന്ന് കാട്ടി ജില്ലാ ശിശുക്ഷേമ സമിതി കമ്മിഷണർക്കു പരാതി നൽകി. ഈ പരാതിയിലാണ് കേസെടുത്ത് അന്വേഷിക്കുന്നത്. ചിത്രങ്ങൾ വാട്സാപ്പിലൂടെ കൈമാറുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.