അതിര്‍ത്തി ലംഘിച്ചെന്നാരോപണം; ഇന്ത്യന്‍ മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു

single-img
7 March 2017

രാമേശ്വരം: പാക് കടലിടുക്കില്‍ ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ(22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വെടിയേറ്റത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിനായി തിങ്കളാഴ്ച കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് പോയത്. ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മുന്നറിയിപ്പു പോലും നല്‍കാതെയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന പ്രസിഡന്റ് പി.സെസുരാജ പറഞ്ഞു.