നടിയെ ആക്രമിച്ച സംഭവം: അത് തനിക്കെതിരെയുള്ള ഗൂഢാലോചന ആയിരുന്നുവെന്ന് നടന്‍ ദിലീപ്

single-img
6 March 2017

തൃശൂര്‍: നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് നടന്‍ ദിലീപ്. കുറ്റക്കാരെ കണ്ടെത്തേണ്ടത് മറ്റാരേക്കാളുമധികം തന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ തന്റെ പുതിയ ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂരം’ ഓഡിയോ റിലീസിങ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമുതല്‍ തന്റെ പേര് നേരിട്ടു പറയാതെ ആലുവയിലെ ഒരു പ്രമുഖ നടന്റെ വീട്ടില്‍ മഫ്ടിയിലെത്തിയ പോലീസ് ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള ഇല്ലാക്കഥകളാണ് ചില ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങള്‍ എഴുതിക്കൂട്ടിയത്. ആലുവയിലെ പ്രമുഖ നടന്‍ ഞാനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിനുശേഷമാണ് താന്‍ ഈ വിഷയം ഗൗരമായി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മകളും ഭാര്യയും അമ്മയുമെല്ലാം ഉള്ള താന്‍ കൊച്ചു കുട്ടിയോടു പോലും തെറ്റ് ചെയ്യാത്തയാളാണെന്നും ആരോപണങ്ങള്‍ പുറത്തു വന്നതിനു ശേഷം ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നു താനെന്നും നടൻ പറഞ്ഞു.

എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍, എന്റെ പേര് ചേര്‍ത്തു വന്നത് ഒരു ഇംഗ്‌ളീഷ് പത്രത്തിലായിരുന്നു..പിന്നീട് മറ്റു മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. സത്യമറിയാതെ തന്റെ ഇമേജ് തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്രയധികം ശത്രുക്കള്‍ തനിക്ക് ഉണ്ടെന്ന് അറിയുമായിരുന്നില്ല..ദിലീപ് പറഞ്ഞു.

മാധ്യമങ്ങളല്ല മറിച്ചു  പ്രേക്ഷകരാണ് തന്നെ വളര്‍ത്തിയതും വലുതാക്കിയതും. സത്യാവസ്ഥ അറിഞ്ഞിട്ടും അത് തിരുത്താന്‍ പലരും തയ്യാറായില്ല. അതുകൊണ്ട് കുറ്റവാളിയെ കണ്ടെത്തേണ്ടത് തന്റെ ആവശ്യമാണെന്നും’ ദിലീപ് കൂട്ടിച്ചേർത്തു .

സംവിധായകരായ സത്യന്‍ അന്തിക്കാട്, വി.കെ.പ്രേം പ്രകാശ്, നാദിര്‍ഷാ, ഗോപിസുന്ദര്‍, ബിജു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു .