റീ പോസ്റ്റുമോർട്ടം നടത്താതെ ജവാന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ,പറ്റില്ലെന്ന് കരസേന;ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും
കൊല്ലം: നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യു (33) വിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാകാതെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു. നേരത്തെ, മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ ദേവ്‌ലാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ എട്ടിനു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുമെന്നാണു വിവരം.
ബന്ധുക്കള്‍ റീപോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോകും വഴി അനുമതിയില്ലെന്ന കാരണം പറഞ്ഞ് സൈന്യം തടഞ്ഞു. ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് ജില്ലാകളക്ടര്‍ ഉത്തരവിട്ടിരുന്നത്.
ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ റോയ്മാത്യു പരാതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ മറച്ചുവെക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്നാണ് റോയ്മാത്യൂ വീട്ടുകാരോട് ഫോണില്‍ പറഞ്ഞിരുന്നു. എന്നാല്‍ രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തു ഇതേ തുടര്‍ന്ന് തന്റെ ജോലി നഷ്ടപെടാന്‍ സാധ്യതയുണ്ടെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. ആകെ ഭയപെട്ടാണ് റോയ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.കഴിഞ്ഞ മാസം 25നാണ് റോയ്മാത്യൂ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ജവാനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. പിന്നീട് നിരവധി തവണ വിളിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.