ചോര്‍ന്നത് ഹൈലൈറ്റ്സ് മാത്രമാണെന്ന് ധനമന്ത്രി ;പ്രതിപക്ഷം കിട്ടിയ അവസരം മുതലെടുക്കുന്നു;രാജിവെക്കില്ല
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആക്ഷേപത്തില്‍ മീഡിയ ഹൈലൈറ്റ്‌സ് മാത്രമാണ് ചോര്‍ന്നതെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബജറ്റിന്‍റെ പ്രധാന രേഖകളൊന്നും ചോർന്നിട്ടില്ല. മാധ്യമങ്ങൾക്ക് നൽകാൻ വച്ചിരുന്ന കുറിപ്പാണ് പുറത്തുവന്നത്. വിഷയത്തിൽ പ്രതിപക്ഷം കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു. എങ്കിലും പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം പരിശോധിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ബജറ്റ് ചോർന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ബജറ്റ് ചോർന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ്. മന്ത്രിതന്നെയാണ് ബജറ്റ് ചോർത്തിയിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. തുടർന്ന് പ്രതിഷേധ സൂചനകമായി അംഗങ്ങൾ സഭ വിട്ടു പുറത്തുപോവുകയായിരുന്നു. കേരള കോണ്‍ഗ്രസ്-എം അംഗങ്ങളും ബജറ്റ് ചോർച്ചയിൽ പ്രതിഷേധിച്ച് സഭ വിട്ടു.
ബജറ്റ് ചോർച്ചക്ക് പിന്നിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മിലുള്ള ശീതസമരമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഒ.രാജഗോപാൽ എംഎൽഎ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബജറ്റ് ചോർന്നത് ഗുരുതരമായ കാര്യമാണ്. സർക്കാർ രാജിവച്ച് ഒഴിയണം. സർക്കാരിന്റെ കൊള്ളരുതായ്മയും കഴിവു കേടുമാണ് ബജറ്റ് ചോർച്ചക്ക് പിന്നിലെന്ന് ഒ.രാജഗോപാൽ ആരോപിച്ചു.