കെ.എസ്.ആർ.ടി.സിയെ കരകയറ്റാന്‍ 3000 കോടിയുടെ പുനരുദ്ധരണ പദ്ധതി

single-img
3 March 2017

തിരുവനന്തപുരം: കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി യുടെ പുനരുദ്ധാരണത്തിനായി 3000 കോടിയുടെ പാക്കേജ് നടപ്പിലാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധന ന്ത്രി തോമസ് ഐസക് അറിയിച്ചു.

മൂന്നു വര്‍ഷം കൊണ്ട് കെ.എസ്.ആർ.ടി.സിയെ നഷ്ടവും ലാഭവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും 3000 കോടി രൂപ സബ്സിഡിയായിരിക്കില്ല മറിച്ച് കമ്പനിയെ ലാഭകരമാക്കാനുള്ള നിക്ഷേപമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കെ.എസ്.ആര്‍.ടിസിയില്‍ വന്‍ അഴിച്ചു പണി തന്നെയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

കെ.എസ്.ആര്‍.സി മാനേജ്‌മെന്റിനെ അഴിച്ചുപണിത് പ്രഫഷണല്‍ വിദഗ്ദരെ നിയമിക്കുക, അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുക, ചെലവ് കുറയ്ക്കുക തുടങ്ങിയ ഖന്നയുടെ നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാര്‍ കാര്യമായിത്തന്നെ തന്നെ പരിഗണിക്കും. കഴിഞ്ഞ സെപ്തംബര്‍ 24 നാണ് ഐ.ഐ.ടി പ്രഫസറായ സുശീല്‍ കുമാര്‍ ഖന്നയെ കെ.എസ്.ആർ.ടി.സി യുടെ സമഗ്ര പഠനത്തിനായി ചുുമതലപ്പെടുത്തിയത്‌.

പെന്‍ഷന്റെ 50 ശതമാനം ഗ്രാന്റായി നല്‍കുമെന്ന സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം,ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി ക്ക് വലിയൊരാശ്വാസം തന്നെയാണ്.

ബസ് സര്‍വീസില്‍ ഇനി ബിള്‍ ഡ്യൂട്ടി തുടരാനാകില്ല.ബസ്സുകളുടെ ഇന്ധനക്ഷമത, പ്രവര്‍ത്തന മികവ് എന്നിവ ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്തും. അപകട നിരക്ക് അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ശരാശരിയിലേക്ക് താഴ്ത്തിക്കൊണ്ടു വരും.സര്‍ക്കാര്‍ സഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥിതി മാറ്റിയെടുക്കും. കിഫ്ബി വഴി ഫണ്ട് ഉപയോഗിച്ച് സിഎന്‍ജി ബസ്സുകള്‍ വാങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.