ജിഷ്ണു പ്രണോയിയുടെ മരണം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം; കോളെജിലേക്കുള്ള പ്രവേശനത്തിന് വിലക്ക്.

single-img
2 March 2017

കൊച്ചി:ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് അവസാനിക്കുന്നതുവരെ കോളെജില്‍ പ്രവേശിക്കരുത്. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദേശത്തിലാണ് കൃഷ്ണകുമാറിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

കൃഷ്ണദാസിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്നും ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തുന്നത് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.