മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ;കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌

single-img
2 March 2017

ഉജ്ജൈന്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നയാള്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തത് ആര്‍.എസ്.എസ് പ്രചാരക് പ്രമുഖ്. മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവായ കുന്തന്‍ ചന്ദ്രാവത് ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്.

പിണറായി വിജയന്റെ തലയറുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ തന്റെ സ്വത്തുകള്‍ മുഴുവന്‍ വില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗോധ്രയില്‍ തങ്ങള്‍ പകവീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്ന് സി.പി.ഐ.എമ്മിന് ചന്ദ്രാവത് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സിപിഐഎമ്മില്‍ കുറ്റമാരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് നേതാവിന്റെ കൊലവിളി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് ആര്‍എസ്എസ് ആരോപിച്ചു.ആര്‍.എസ്.എസിന്റെ പൊതുയോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് ഈ പ്രഖ്യാപനം ആവര്‍ത്തിച്ചു.