‘ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂവെന്ന നിര്‍ബന്ധം എന്തിനാണ് സര്‍ക്കാരിന് ?’;മദ്യലോബികളുമായി സിപിഎം നടത്തിയ ധാരണ നടപ്പിലാക്കാനുള്ള ശ്രമമാണ് മദ്യനയം അട്ടിമറിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന് സുധീരൻ.
മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന സര്‍ക്കാരിന്റെ പ്രചാരണം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനുളള ശ്രമം ശരിയല്ലെന്നും സുധീരന് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മദ്യലോബികളുമായി സിപിഎം നടത്തിയ ധാരണ നടപ്പിലാക്കാനുള്ള ശ്രമമാണ് മദ്യനയം അട്ടിമറിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെ ന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധീരൻ. ബാറുകാർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വ്യക്തിയിൽ നിന്നാണ് ഇപ്പോൾ നിയമോപദേശം നേടിയിരിക്കുന്നതെന്നും ഇതിൽ വിശ്വാസ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാതകളിൽ മദ്യവിൽപ്പനയ്ക്കു സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം ചില്ലറ വിൽപ്പന ശാലകൾക്ക് മാത്രമാണ് ബാധകമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഇതേപ്പറ്റി പ്രതികരിക്കുകയായിരുന്നു സുധീരൻ. ടൂറിസം കേന്ദ്രങ്ങളിൽ മദ്യലഭ്യത ഉറപ്പാക്കാൻ മദ്യനയത്തിൽ മാറ്റം വേണമെന്ന ചർച്ച ഇടതുകേന്ദ്രങ്ങളിൽ സജീവമാണ്. ഇക്കാര്യം ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം.