സന്യാസിമാര്‍ക്ക് സ്മാരകം പണിയാന്‍ പോലും സ്ഥലമില്ലാത്ത ഹിന്ദുസ്ഥാനില്‍ മുസ്ലിംകള്‍ ശവദാഹം നടത്തിയാല്‍ മതി’-വര്‍ഗ്ഗീയ പ്രസ്താവനയുമായി വീണ്ടും സാക്ഷി മഹാരാജ്

single-img
28 February 2017

ലഖ്‌നൗ: മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ദിയാര്‍ജ്ജിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വീണ്ടും വര്‍ഗ്ഗീയ പ്രസ്താവനയുമായി രംഗത്തെത്തി.ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സന്യാസിമാര്‍ക്ക സ്മാരകം പണിയാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യത്തില്‍ ഇവിടുത്തെ മുസ്ലിംകള്‍ ശവം കുഴിച്ചുമൂടാതെ ദഹിപ്പിക്കണമെന്ന ആഹ്വാനവുമായാണ് സാക്ഷി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
‘ഖബര്‍സ്ഥാനിലായാലും അല്ലെങ്കില്‍ ശ്മശാനത്തിലായാലും ആരെയും കുഴിച്ചുമൂടേണ്ടതില്ല. ഇന്ത്യയില്‍ മരണത്തിനുശേഷം സ്മാരകം പണിയേണ്ട രണ്ട് രണ്ടരക്കോടി സന്യാസിമാരുണ്ട്. അതിന് ഭൂമിവേണം. ഇവിടെ 20കോടി മുസ്ലീങ്ങളുണ്ട്. ഇവര്‍ക്കെല്ലാം ശവക്കുഴികള്‍ വേണം. എവിടെയാണ് ഹിന്ദുസ്ഥാനില്‍ ഇത്രയും ഭൂമി?’ സാക്ഷി മഹാരാജ് ചോദിക്കുന്നു.
ഇന്ത്യയിലെ ജനസംഖ്യ വര്‍ധിക്കാന്‍ കാരണം മുസ്ലീങ്ങളാണെന്ന് പറഞ്ഞ് ഇതിനു മുമ്പും വിവാദമുണ്ടാക്കിയ എം.പി യായിരുന്നു സാക്ഷി മഹാരാജ്.