നരേന്ദ്ര മോദി സർക്കാരും സംഘപരിവാറും ചേർന്ന് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്;ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ഒന്നിക്കേണ്ട സമയമെത്തി

single-img
27 February 2017


ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരും സംഘപരിവാറും ചേർന്ന് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹി രാംജാസ് കോളേജിലുണ്ടായ സംഭവം ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാംജാസ് കോളജിലുണ്ടായ സംഭവം ഒറ്റപ്പെട്ട ആക്രമണമല്ല. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം സംഘപരിവാർ നിലപാടുകളോട് വിയോജിക്കുന്നവരെയെല്ലാം അവർ ആക്രമിക്കുന്ന രീതിയാണുള്ളത്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഇത്തരം ആക്രമണങ്ങൾ.

രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികമായ അവകാശങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള അക്രമങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തും നിന്ന് ഉണ്ടാകുന്നത്. ജനാധിപത്യത്തിനെതിരെ സര്‍ക്കാര്‍ പിന്തുണയോടെ സംഘപരിവാര്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ഒന്നിക്കേണ്ട സമയമെത്തിയിരിക്കുകയാണെന്നും മനീഷ് തിവാരി കൂട്ടിച്ചേർത്തു.