നടിയെ ആക്രമിച്ച സംഭവം: പ്രതികള്‍ കൊച്ചിയില്‍ നിന്നും പുതിയ ഫോണ്‍ വാങ്ങിയിരുന്നതായി പൊലീസ്

single-img
27 February 2017

കൊച്ചി: നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യ പ്രതി സുനില്‍കുമാര്‍ കൊച്ചിയില്‍ നിന്നും പുതിയ ഫോണ്‍ വാങ്ങിയിരുന്നതായി പൊലീസ്‍.
17 ന് രാത്രി നടത്തിയ ആക്രമണത്തിന് ശേഷം ആലപ്പുഴയിലേക്ക് കടന്ന പ്രതികള്‍ പിറ്റേ ദിവസം കായംകുളത്തും പരിസരത്തുമൊക്കെയായി കറങ്ങിയ ശേഷം 19 നാണ് കൊച്ചിയിലെത്തുന്നത്.അഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയും സുരക്ഷിതമായ ഒളിയിടം സംഘടിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം. തുടര്‍ന്ന് അഭിഭാഷകനെ കണ്ട സുനില്‍കുമാര്‍ ഒരു മൊബൈല്‍ ഫോണ്‍ കൈമാറി. ഇതിനുശേഷമാണ് കളമശേരിയിലെ കടയില്‍ കയറി ഫോണ്‍ വാങ്ങിയത്.
കടയുടമയില്‍ നിന്നും പോലീസിന് ലഭിച്ച മൊഴി ഇതു ശരിവയ്ക്കുന്നതായിരുന്നു.കടയില്‍ വന്നവര്‍ ധൃതിയില്‍ പണം നല്‍കി 2000 താഴെ വിലവരുന്ന ഒരു ഫോണ്‍ വാങ്ങി പോവുകയായിരുന്നുവെന്നാണ് കടയുടമയുടെ മൊഴി. പ്രതികള്‍ വാങ്ങിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കടയുടമ പോലീസിന് കൈമാറി.
പക്ഷേ ഈ ഫോണ്‍ ഉപയോഗിച്ച് പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ആരെയും പ്രതി വിളിച്ചിരുന്നില്ല. മാത്രമല്ല ഒരേ സമയം പത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന പ്രതി സുനില്‍ കുമാര്‍ ഈ ഫോണില്‍ ഏത് സിം ഉപയോഗിച്ചുവെന്നും പോലീസിന് ധാരണയില്ലാത്തതിനാലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലൊക്കേഷന്‍ കണ്ടുപിടിക്കാനാവാതിരുന്നത്.