നടിമാരെ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സുനിയുടെ പതിവു പരിപാടി;മോഡലിങ് രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിനോട് പൾസർ സുനി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പദ്ധതി ആസൂത്രണം ചെയ്തത് മൂന്നു മാസം മുമ്പെന്ന് പോലീസ്. നടിമാരുള്‍പ്പെടെ പല യുവതികളെയും ദുരുപയോഗിച്ച ശേഷം അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിമുഴക്കുന്നത് സുനിയുടെ പതിവായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. സിനിമാ രംഗത്തുള്ള പലരെയും ഇത്തരത്തിൽ കുടുക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
. നടിയെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത് മൂന്നു മാസം മുമ്പാണെന്നും കൂട്ടുപ്രതികളില്‍ മാര്‍ട്ടിനു മാത്രമായിരുന്നു ഇതേക്കുറിച്ച് അറിവുണ്ടായിരുന്നതെന്നും സുനി പറഞ്ഞു. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ മാര്‍ട്ടിനെ ഡ്രൈവറായി തിരുകി കയറ്റിയതുപോലും ഇതിന്റെ ഭാഗമായായിരുന്നുവെന്നും സുനി പോലീസിനു മൊഴി നല്‍കി.
മോഡലിങ് രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്നും. ഏതെങ്കിലും നടി എന്നതിലുപരി മോഡല്‍ കൂടിയായ നടിയുടെ ദൃശ്യങ്ങള്‍ കൈയിലെത്തിയാല്‍ ലക്ഷങ്ങള്‍ ഉണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടലെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.
സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണിന്റെയും പഴ്‌സിന്റെയും പാസ്‌പോര്‍ട്ടിന്റെയും ശാസ്‌ത്രീയ പരിശോധനാഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസ് രാഷ്‌ട്രീയ വിവാദമായി മാറിയ സാഹചര്യത്തില്‍ സമഗ്രമായ തെളിവുകളോടെ പരമാവധി വേഗത്തില്‍ കുറ്റപത്രം കോടതിയില്‍ എത്തിക്കാനാണു ശ്രമം.