കലോത്സവത്തിനിടയില്‍ പരിചമുട്ടുകളിക്കിടെ വാളുകള്‍ ദേഹത്ത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്‌, കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
21 January 2017

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പരിചമുട്ടുകളിക്കിടെ വാളുകള്‍ കുട്ടികളുടെ ദേഹത്തുകൊണ്ട് മുറിഞ്ഞു. ചോര നിലക്കാത്തത് ശ്രദ്ധയില്‍പെട്ട പിന്നണിക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സും ആരോഗ്യവകുപ്പും സ്ഥലത്തെത്തി മുറിവേറ്റവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓരോ ടീമിന്റെ പരിചമുട്ട് നടക്കുമ്പോഴും മത്സരാര്‍ഥികള്‍ക്ക് വെട്ടേറ്റിരുന്നു.പരിചമുട്ടുകാര്‍ ഉപയോഗിക്കുന്നത് ഇരുമ്പിന്റെ ഡ്യൂപ്‌ളിക്കേറ്റ് വാളാണെങ്കിലും ശരീരത്തില്‍ കൊണ്ടാല്‍ മുറിവേല്‍ക്കും. അതിനാല്‍ വാളിന് തുകല്‍ ഉറ വേണമെന്ന് നിര്‍ദേശം വന്നിരുന്നു. പക്ഷേ, കളിയുടെ തനിമ നശിക്കുമെന്ന് പറഞ്ഞ് ഇത് ഉപയോഗിക്കാറില്ല.

 
കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥികളായ ശ്രീഹരി, സഞ്ജയ് മോഹന്‍ദാസ്, അജില്‍ ഗോപു എന്നിവര്‍ക്കാണ് പരിക്കേറ്റത്.വിദ്യാര്‍ത്ഥികള്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീഹരിയുടെ കൈമുട്ടിനും കാലിന്റെ തുടയിലും വെട്ടേറ്റ് മുറിഞ്ഞു. ശസ്ത്രക്രിയ നടത്തി മുറിവ് തുന്നി. സഞ്ജയ് മോഹന്‍ദാസിന്റെ വിരല്‍ വെട്ടേറ്റ് അറ്റുവീഴാറായ നിലയിലായതിനാല്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

അജില്‍ ഗോപുവിന്റെ വിരലിന്റെ എല്ല് ചതഞ്ഞു. കൈക്കും കാലിനും വയറിനും ഉള്‍പ്പെടെ വെട്ടേറ്റ പത്തനംതിട്ട തിരുവല്ല എം.ജി.എം എച്ച്.എച്ച്.എസിലെ ദിനില്‍, ഋത്വിക് സ്വാതി എന്നിവരെയും മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ ആഷിഖ്, സല്‍മാന്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍വിരലിനും കൈക്കും പുറത്തും നിസ്സാരമായി മുറിവേറ്റ വിദ്യാര്‍ത്ഥികളെ കലോത്സവനഗരിയിലെ ആരോഗ്യകേന്ദ്രത്തില്‍നിന്ന് ചികിത്സ നല്‍കി വിട്ടയച്ചു.