അപൂര്‍വ ഇനത്തില്‍പ്പെട്ട നരഭോജിയെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും പിടികൂടിയതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച മൃഗം പക്ഷെ അജ്ഞാത ജീവി ആയിരുന്നില്ല
അപൂര്‍വ ഇനത്തില്‍പ്പെട്ട നരഭോജിയെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും പിടികൂടി. അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതും, നമ്മള്‍ ഇതുവരെ കാണാത്ത ഒരു ജീവി ആയാതിനാലും എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ജാഗ്രതാ നിര്‍ദേശം കണക്കെ പ്രചരിപ്പിച്ചു.
നാട്ടില്‍ എന്ത് സംഭവിച്ചാലും സോഷ്യല്‍ മീഡിയയിലൂടെ നാട്ടില്‍ പ്രചരിക്കുന്ന ഈ കാലത്ത് സത്യമെന്താണെന്ന് ആര്‍ക്കും അറിയണമെന്നില്ല. കൈയില്‍ കിട്ടുന്നത് എന്താണേലും അത് പ്രചരിപ്പിക്കുന്നത് മലയാളികളുടെ ഒരു സ്വാഭവ സവിശേഷത തന്നെയാണ്. ഇത്തരത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ കഴിഞ്ഞ ദിവസം കണ്ടെത്തിയ പുതിയ മൃഗത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പരിഭ്രാന്തരായ പലരും വാര്‍ത്ത പല ഗ്രൂപ്പുകളിലുടെയും ഫെയ്സ്ബുക്കിലുടെയും കൈമാറി.
ഇത്തരത്തിലുള്ള നാല് മൃഗങ്ങളെ സ്ഥലത്ത് കണ്ടുവെന്നും എന്നാല്‍ ഒന്നിനെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും ചിത്രങ്ങളും വീഡിയോയും സഹിതമാണ് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത് തികച്ചും വ്യത്യസ്ഥമാണ്. 2015ല്‍ മലേഷ്യയില്‍ നിന്നും പിടികൂടിയ മലങ്കരടിയുടെ ചിത്രങ്ങളാണ് കേരളാ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത് എന്നു പറഞ്ഞ് പ്രചരിച്ചിരുന്നത്. വിളര്‍ച്ചയും മറ്റ് പല രോഗങ്ങളും കാരണമാണ് കരടിക്ക് രൂപമാറ്റം സംഭവിച്ചത്.
കരടിയെ കണ്ടെത്തിയ അന്നു തന്നെ മതാംഗ് മൃഗസംരക്ഷണ വകുപ്പ് ഇതിന്റെ ചികിത്സ തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം കരടിയുടെ ചിത്രങ്ങള്‍ മലേഷ്യയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും നിരവധി പേര്‍ സത്യാവസ്ഥ അറിയാതെ കെട്ടുകഥകള്‍ ചമച്ച് ചിത്രങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് അന്ന് പ്രചരണങ്ങള്‍ക്ക് വിരാമമായത്. എന്നാല്‍ പിന്നീട് ആ ചിത്രങ്ങള്‍ വീണ്ടും പ്രചരിക്കുകയായിരുന്നു.