ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാത്തതില്‍ കേന്ദ്രം വിശദീകരണം തേടി; വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നടപടിയുണ്ടായേക്കും

single-img
19 November 2016

 

jacob
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയെന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെതിരായ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ കുറിച്ച് വിശദീകരണം എത്രയും പെട്ടെന്ന് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചട്ടലംഘനം നടത്തിയതില്‍ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം അതിന്റെ രേഖകള്‍ എന്നിവ അടിയന്തിരമായി ഹാജരാക്കാനാണ് നവംബര്‍ ഏഴിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ കാലതാമസമില്ലാതെ മറുപടി അയയ്ക്കണമെന്നാണ് പുതിയ ആവശ്യം. ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജേക്കബ് തോമസിനെതിരെയും സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഐബി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. കണ്ണൂര്‍ കൂട്ടുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരായ പരാതി കേന്ദ്രം പരിഗണിക്കുന്നത്.

ജോലിയിലിരിക്കെയാണ് ജേക്കബ് തോമസ് അവിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയത്. ഇത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് സത്യന്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയായിരിക്കെയാണ് ജേക്കബ് തോമസ് നിയമവിരുദ്ധമായി അവധിയെടുത്ത് ടികെഎം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍ 1,65,000 മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഡയറക്ടറായി ജോലി ചെയ്തത്.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ വാങ്ങിയ ശമ്പളം താന്‍ തിരികെ നല്‍കിയെന്നും യാതൊരു വിധത്തിലുള്ള ചട്ടലംഘനവും നടത്തിയില്ലെന്നുമായിരുന്നു ഇദ്ദേഹം പുതിയ സര്‍ക്കാരിന് വിശദീകരണം നല്‍കിയത്. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതോടെയാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ടോം ജോസ്, കെ എം എബ്രഹാം എന്നിവര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളും വിജിലന്‍സ് അന്വേഷണത്തിന്റെ വിശദാംശങ്ങളും ഐബി കൈമാറിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.