ചായ പോലെ തന്റെ തീരുമാനവും കടുപ്പമേറിയതെന്ന് മോദി; നോട്ട് മാറ്റം പിൻവലിക്കണോ എന്ന് കോൺഗ്രസ് വ്യക്‌തമാക്കണമെന്ന് പ്രധാനമന്ത്രി
ചായപ്പോലെ കടുപ്പമേറിയതാണ് തന്റെ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കവേയാണ് മോദി നയം വ്യക്തമാക്കിയത്. കള്ളപ്പണക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ല. നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് തിരിച്ചറിയുന്നുണ്ടെന്നും എന്നാല്‍ കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ ഇത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. നോട്ട് മാറ്റം പിൻവലിക്കണോ എന്ന് കോൺഗ്രസ് വ്യക്‌തമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തീരുമാനത്തെ ആദ്യം അനുകൂലിച്ചവർ ഇപ്പോൾ പിന്നിൽ നിന്നും കുത്തുകയാണ്. അടിയന്തരാവസ്‌ഥ രാജ്യത്ത് ഏർപ്പെടുത്തിയവരാണ് തന്നെ വിമർശിക്കുന്നതെന്നും കോൺഗ്രസിനെ പരിഹസിച്ച് മോദി പറഞ്ഞു.
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം താന്‍ ചായവില്‍പനക്കാരനായിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്ന കടുപ്പമേറിയ ചായ പോലെയാണെന്ന് മോദി പറഞ്ഞു. സാധാരണക്കാര്‍ക്ക് ഈ ചായ വളരെയിഷ്ടമാണ്. പക്ഷേ ധനികര്‍ക്ക് ഇതിന്റെ രുചി ഇഷ്ടമാകില്ലെന്നും മോദി പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച നടപടി ചിലയാളുകള്‍ക്കു വലിയ വേദനയാണ് ഉണ്ടാക്കിയത്. അവരൊന്നും പക്ഷേ രാജ്യത്തെ സാധാരണ പൗരന്‍മാരല്ലെന്നും മോദി പറഞ്ഞു.