തനിക്ക് നേരെ കോടതിയില്‍ നടന്നത് കരുതികൂട്ടിയുള്ള ആക്രമണം; ജസ്റ്റിസ് കട്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
12 November 2016

 

markandey-katju

ന്യൂഡല്‍ഹി: തനിക്കെതിരായി കരുതിക്കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നടന്നതെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൗമ്യ വധക്കേസ് പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹാജരായ തന്നെ കഠിനമായി അധിക്ഷേപിച്ചതായി കാട്ജു വിശദീകരിച്ചത്.

കാട്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍: ‘സൗമ്യ കേസ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഗൊഗോയ് എന്റെ അഭിപ്രായം വിലമതിക്കുമെന്നു കരുതിയാണ് ഞാന്‍ അവിടെ ചെന്നത്. എന്നാല്‍ കടുത്ത അനീതിയാണ് കോടതിയില്‍ നിന്ന് അനുഭവിക്കേണ്ടിവന്നത്. വാദം ആരംഭിച്ചപ്പോള്‍ത്തന്നെ താന്‍ വിചാരിച്ചതുപോലെയല്ല കാര്യങ്ങളെന്നും ഗൊഗോയ് ആസൂത്രണം ചെയ്ത നാടകമാണ് ഇതെന്നും മനസ്സിലായി. കേസ് പുനഃപരിശോധിക്കുക എന്ന ഭാവത്തില്‍ എന്നെ അപമാനിക്കാനും കോടതിയലക്ഷ്യം ആരോപിക്കാനുമുള്ള പദ്ധതിയായിരുന്നു അത്.

വാദത്തിന് അര മണിക്കൂര്‍ മാത്രമേ അനുവദിക്കൂ എന്ന് ഗൊഗോയ് ആദ്യംതന്നെ പറഞ്ഞു. നിരവധി വസ്തുതകള്‍ വിശദീകരിക്കാനുണ്ടെന്നും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ആവശ്യമാണെന്നും ഞാന്‍ വ്യക്തമാക്കി. നിരവധി ദിവസങ്ങള്‍ ഇതിനായി തയ്യാറെടുത്തിരുന്നെന്നും പറഞ്ഞു. വാദം ആരംഭിച്ചപ്പോള്‍ത്തന്നെ ഗൊഗോയ് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അപമാനിക്കും വിധം പെരുമാറുകയും ചെയ്തു. 45 മിനിട്ടോളമുള്ള വാദത്തിനിടയില്‍ നിരവധി തവണ ഗൊഗോയ് പരിഹസിക്കുന്ന വിധത്തില്‍ കമന്റുകള്‍ പറയുകയും ശ്രദ്ധിക്കുന്നതായി ഭാവിച്ച് അശ്രദ്ധനായിരിക്കുകയും ചെയ്തു. എന്നേക്കാള്‍ വളരെ ജൂനിയറായിരുന്ന ഒരു ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായത്. കോടതിയില്‍ ഹാജരാകുക എന്നത് എന്റെ ആവശ്യമായിരുന്നില്ല; ഹാജരാകാന്‍ കോടതിയാണ് ആവശ്യപ്പെട്ടത്.

കേസില്‍ ഒരിക്കലും കോടതിയില്‍ ഹാജരാകാത്ത ഒരാളുടെ മൊഴിയെ ആശ്രയിച്ച് സൗമ്യ വധക്കേസില്‍ വിധി പ്രസ്താവിച്ചത് ഗുരുതരമായ പിഴവാണെന്ന എന്റെ നിലപാട് കോടതിയെ അറിയിച്ചു. അപ്പോള്‍, ഇനിയും ഇതേ നിലപാടില്‍ തന്നെ തുടര്‍ന്നാല്‍, സൗമ്യ കേസുമായി ബന്ധപ്പെട്ട തന്റെ ചില ബ്ലോഗ് പോസ്റ്റുകളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തി. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് ഞാന്‍ പ്രതികരിക്കുകയും ചെയ്തു. എന്റെ വാദങ്ങളെ ഒരുവിധത്തിലും പരിഗണിക്കാതെയാണ് ഗൊഗോയ് പുനഃപരിശോധനാ ഹര്‍ജ്ജി തള്ളിയത്.

തുടര്‍ന്ന് ഗൊഗോയ് തന്റെ പോക്കറ്റില്‍നിന്ന് എന്റെ രണ്ട് ബ്ലോഗ് പോസ്റ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കുകയും ഇത് എഴുതിയത് ഞാനാണോ എന്ന് ചോദിക്കുകയും ചെയ്തു. ആണെന്നു പറഞ്ഞപ്പോള്‍, എനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതായി അറിയിച്ചു. എന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും ഇതൊന്നും കണ്ട് ഭയപ്പെടില്ലെന്നും ഞാന്‍ പ്രതികരിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഗൊഗോയ് സുരക്ഷാ ഉദ്യോഗസ്ഥരോട് തന്നെ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

കോടതിയുടെ ആവശ്യപ്രകാരമാണ് ഞാനിവിടെ വന്നത്. ഇങ്ങനെയാണോ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ കൈകാര്യം ചെയ്യേണ്ടത്? ഇങ്ങനെയാണോ ഒരു സുപ്രീം കോടതി ജഡ്ജി പെരുമാറേണ്ടത്? ഒരു തെണ്ടിയെ പോലെ കോടതിയില്‍നിന്ന് വലിച്ചെറിയപ്പെടേണ്ട ആളാണോ ഞാന്‍?’ എന്നിങ്ങനെ നിരവധി കാര്യ്ങ്ങളാണ് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജസ്റ്റിസ് കാട്ജു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.