കളമശ്ശേരിയില്‍ പതിനെട്ടുകാരി പ്രസവിച്ച കേസില്‍ ദുരൂഹത; സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: കളമശ്ശേരിയില്‍ പതിനേഴുകാരിയെ 12കാരന്‍ ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്ത കേട്ട് കേരളം ഞെട്ടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി. 18 തികയുന്നതിന് രണ്ടു മാസം മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രസവത്തോടെയാണ് കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനാണെന്ന് പുറംലോകം അറിഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും സംശയം നിഴലിക്കുകയാണ്. സംഭവത്തില്‍ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ വേണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നത്.
ഗര്‍ഭത്തിന് ഉത്തരവാദിയായ യഥാര്‍ത്ഥ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാം എന്നാണ് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി മോഹനദാസിന്റെ നിരീക്ഷണം. ആരുടെയെങ്കിലും സമ്മര്‍ദ്ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരമൊരു മൊഴി നല്‍കിയത് എന്നാണ് സംശയം. ഇതേത്തുടര്‍ന്ന് ആരോപണവിധേയനായ പന്ത്രണ്ടു വയസ്സുകാരന്റെ പ്രത്യുല്‍പ്പാദന ശേഷിയെക്കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് കമ്മിഷന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. നവംബര്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.