മലപ്പുറത്ത് കളക്ട്രേറ്റ് വളപ്പിൽ സ്ഫോടനം:സംഭവം ആസുത്രിതമാണെന്ന് സൂചന
കളക്ട്രേറ്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന കോടതി കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ പൊട്ടിത്തെറി. ഹോമിയോ ഡിഎംഒയുടെ കാറിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവം ആസുത്രിതമാണെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറുടെ കാറിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇത് വാടകയ്ക്കെടുത്ത കാറാണെന്ന് അറിയുന്നു. പൊട്ടിത്തെറിയില്‍ കാറിന്റെ പിന്‍ഭാഗം തകരുകയും ടയറുകള്‍ പഞ്ചറാകുകയും ചെയ്തു.
പൊട്ടിത്തെറിയുണ്ടായ കാറിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ബേസ് മൂവ്മെന്റ് എന്നെഴുതിയ പെട്ടി കണ്ടെത്തി. പെട്ടിയിൽ നിന്ന് ഇന്ത്യയുടെ ഭൂപടം പൊലീസ് കണ്ടെടുത്തു. ബീഫ് ഇറച്ചി കഴിച്ചതിന് ഭീകരവാദികൾ മുഹമ്മദ് അഖ് ലാക്കിനെ കൊല്ലപ്പെടുത്തിയ സംഭവം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും “കൗൺഡ് യുവർ ഡെയ്സ്” എന്നും എഴുതിയ കത്തും ലഭിച്ചിട്ടുണ്ട്.
കൊല്ലം കളക്ട്രേറ്റ് വളപ്പിൽ സമീപകാലത്തുണ്ടായ പൊട്ടിത്തെറിയുമായി ഈ സംഭവത്തിനും സാമ്യമുണ്ട്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ടർ എ.ഷൈനമോൾ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.