ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസായി ഉപയോഗിക്കുന്ന എം.എല്‍.എ ഹോസ്റ്റലിലെ മുറി വി.എസ് ഒഴിയണമെന്ന് സ്പീക്കര്‍.
1 November 2016
തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിൽ ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസായി ഉപയോഗിക്കുന്ന മുറി ഒഴിയണമെന്ന് കമ്മിഷൻ അദ്ധ്യക്ഷനും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദനോട് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. കമ്മിഷന്റെ പ്രവർത്തനങ്ങൾക്കായി ഐ.എം.ജിയിൽ ഓഫീസ് അനുവദിച്ചതിനെ തുടർന്നാണ് മുറി ഒഴിയാൻ സ്പീക്കർ ആവശ്യപ്പെട്ടത്.
മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന് മുറി അനുവദിക്കേണ്ടതിനാലാണ് വി.എസ്സിനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
ഐ.എം.ജിയിലെ ഓഫീസ് ഏറ്റെടുക്കാൻ വി.എസ് തയ്യാറായിട്ടില്ല. ഇതോടെ ഫലത്തിൽ കമ്മിഷന് ഓഫീസ് ഇല്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.
ഐ.എം.ജിയില്‍ ഭരണ പരിഷ്കാര കമ്മീഷന് ഓഫീസ് അനുവദിച്ചിരുന്നുവെങ്കിലും വി.എസ് ഏറ്റെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ ഓഫീസ് വേണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്.