ടിപി വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്;ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെ അവഗണിച്ചാണു ഉത്തരവ്
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതികളായ കിര്‍മാണി മനോജിനെയും ടികെ രജീഷിനെയുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ഞായറാഴ്ചയാകും ഇവരെ കണ്ണൂരിൽ എത്തിയ്ക്കുക.ഇവരെ കണ്ണൂരിലേക്ക് മാറ്റിയാല്‍ ജയിലിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മറ്റു ജയിലുകളിലുള്ള 9 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ജയില്‍വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഘട്ടമായി മുഴുവന്‍ പ്രതികളെയും കണ്ണൂരിലെത്തിക്കാനാണ് ജയില്‍വകുപ്പിന്റെ തീരുമാനമെന്നാണ് സൂചന.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതികളെ പൂജപ്പൂര,വിയ്യൂര്‍ ജയിലുകളിലേക്ക് മാറ്റി അയച്ചിരുന്നു.നേരത്തെ കണ്ണൂര്‍ ജയിലില്‍ ജയില്‍ അധികൃതരുടെ സഹായത്താല്‍ ഫോണ്‍ വിളിക്കുകയും സ്വതന്ത്രമായി ടിപി കേസ് പ്രതികള്‍ വിഹരിക്കുന്നു എന്ന് പുറത്തായതോടെയാണ് കണ്ണൂരില്‍ നിന്ന് ഇവരെ മാറ്റി മറ്റു ജയിലിലുകളിലേക്ക അയച്ചത്.