വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയ വൃദ്ധനെ തെരുവുനായ്ക്കൾ കടിച്ച്കീറി;തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി
വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന 90 കാരനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. തിരുവനന്തപുരം വർക്കല ചുരുളവീട്ടിൽ രാഘവനാണ് നായയുടെ ആക്രമണമേറ്റത്. മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തിൽ മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തലയിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെളുപ്പിനെ നാലര മണിയോടെയായിരുന്നു ആക്രമണം.
വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുമ്പോള്‍ നാലഞ്ചു നായ്ക്കള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തിര ശക്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അതിനിടെ തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. നായ്ക്കെള കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണം. ഇതിന് ഡിജിപി മുൻകൈയെടുക്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവർ സ്‌ഥിരം കുറ്റവാളികളാണെന്നും അവർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കിൽ ആളുകൾ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവർ ക്രമിനലുകളായ വ്യവസായികൾ ഹീറോകളാകാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു. വ്യവസായികളാണോ സർക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.