ജേക്കബ് തോമസിനെ പിന്തുണച്ച് നേതാക്കൾ;ജേക്കബ് തോമസ് മാറേണ്ടതില്ലെന്ന് വി.എസ്;അടുത്ത വിക്കറ്റ് അമ്പയറുടേതാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വി.ടി ബല്‍റാം
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ല. ജേക്കബ് തോമസിനെതിരെ ചിലര്‍ അപവാദ പ്രചാരണം നടത്തുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് വി.ടി ബല്‍റാം ജേക്കബ് തോമസിനെ പിന്തുണച്ച് രംഗത്തെത്തിയത്.
‘രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതാവാന്‍ ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ആര് അമ്പയറായാലും കഴിഞ്ഞ അഞ്ചല്ല പത്ത് വര്‍ഷത്തെ മുഴുവന്‍ ബാറ്റിംഗും അന്വേഷിക്കട്ടെ എന്നാണ് നിലപാട്.’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതിനിടെ ജേക്കബ് തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.ഇ.പി.ജയരാജന്റെ ബന്ധു നിയമന കേസില്‍ കൂടുതല്‍ നടപടി ഭയന്നാവും അദ്ദേഹം സ്ഥാനമൊഴിയുന്നത്. ഒരു കൊടുങ്കാറ്റിലും ഉലയാത്ത ആളാണ് താനെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടില്‍ സംശയമുണ്ട്. കൊടുങ്കാറ്റിലും ഉലയാത്ത തത്ത മന്ദമാരുതനില്‍ ആടിയുലയുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ എന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു തസ്തികയിലും ആറ് മാസം തികയ്ക്കാത്ത ആളാണ് ജേക്കബ് തോമസ്.നിയമസഭയില്‍ പ്രതിപക്ഷ അംഗം കെ.സി.ജോസഫിന്റെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ജേക്കബ് തോമസ് വിഷയം വീണ്ടും സഭയില്‍ പരാമര്‍ശമായത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.