സൗമ്യ വധക്കേസിൽ സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ സഹായം തേടി പോലീസ്; എ.ഡി.ജി.പി സന്ധ്യ കട്ജുവുമായി കൂടിക്കാഴ്ച നടത്തി.
സൗമ്യ വധക്കേസിൽ സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ സഹായം തേടി പോലീസ്.കേസ് അന്വേഷിച്ച എ.ഡി.ജി.പി സന്ധ്യയും വിചാരണക്കോടതി ജഡ്‌ജി കെ.രവീന്ദ്ര ബാബുവും നിയമോപദേശം തേടി കട്ജുവുമായി കൂടിക്കാഴ്ച നടത്തി.കട്ജുവിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. കേസിലെ പബ്ളിക്ക് പ്രോസിക്യൂട്ടർ സുരേശനും പങ്കെടുത്തു. കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു.പുന:പരിശോധനാ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണു കൂടിക്കാഴ്ച നടന്നത്.
കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിയെ കട്‌ജു നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം പുന:പരിശോധനാ ഹർജി പരിഗണിച്ചപ്പോൾ, അടുത്ത തവണ നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കട്ജുവിന് നോട്ടീസ് അയച്ചിരുന്നു.എന്നാല്‍ ജഡ്ജിയായി സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച തനിക്ക് കേസില്‍ ഹാജരാകുന്നതിന് ഭരണഘടനയുടെ 124(7) വകുപ്പ് പ്രകാരം വിലക്കുണ്ട്. ഈ വകുപ്പ് പ്രകാരം സുപ്രീം കോടതി ജഡ്ജിയായിരുന്ന ഒരാള്‍ ഇന്ത്യയില്‍ ഒരിടത്തുള്ള കോടതിയിലോ അധികാരകേന്ദ്രത്തിന് മുന്‍പിലോ വാദിക്കാന്‍ പാടില്ലെന്ന് പറയുന്നു. ഈ വകുപ്പില്‍ തനിക്കായി ഭേദഗതി വരുത്താന്‍ തയ്യാറാണെങ്കില്‍ സന്തോഷത്തോടെ ഹാജരാകുമെന്നും കടജു ഫെയ്‌സബുക്കില്‍ കുറിച്ചിരുന്നു.