കണ്ണൂരില്‍ വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട് സ്വദേശി മരിച്ചു

single-img
9 October 2016

lockup

മോഷണക്കുറ്റം ആരോപിച്ച് തലശേരി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. സേലം സ്വദേശി കാളിമുത്തു ആണ് മരിച്ചത്. ഇന്നലെ രാത്രി ലോക്കപ്പിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.

രണ്ട് ദിവസം മുമ്പാണ് നാട്ടുകാര്‍ ചേര്‍ന്ന് മോഷണ ശ്രമം ആരോപിച്ച് കാളിമുത്തു, രാജു എന്നിവരെ പോലീസില്‍ ഏല്‍പ്പിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തതോ കോടതിയില്‍ ഹാജരാക്കാത്തതോ ആണ്.

അതേസമയം കാളിമുത്തുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു. മൃതദഹേം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.