ബന്ധുനിയമനം: നിയമനടപടിയുമായി പ്രതിപക്ഷം;പാര്‍ട്ടിക്കുള്ളിലും അമര്‍ഷം
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് നടപടികള്‍ ആവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. കെഎസ്‌ഐഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്ത് നല്‍കിയത്.
അതേസമയം, പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനം സിപിഎം പരിശോധിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. തെറ്റുതിരുത്താൻ നടപടി സ്വീകരിക്കും. മന്ത്രിമാരുടെ മക്കളെ നിയമിക്കുന്നതും ബന്ധുക്കളെ നിയമിക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മക്കളെ നിയമിച്ചാൽ അത് സ്വജനപക്ഷപാതമെന്നു പറയാം. പൊതുമേഖല സ്ഥാനപങ്ങളിലെ നിയമനങ്ങളിൽ പാർട്ടി ഇടപെടാറില്ല. അതാതു വകുപ്പുകളാണ് അത് ചെയ്യാറുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
തന്റെ ബന്ധു നിയമനങ്ങളെക്കുറിച്ച് പറയേണ്ടവരെല്ലാം പറയട്ടെയെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചത്. വ്യവസായ വകുപ്പിലെ വിവാദമായ നിയമനങ്ങളെക്കുറിച്ച് തിരക്കിയപ്പോഴാണ് മന്ത്രിയുടെ മറുപടി. പറയേണ്ടവരെല്ലാം പറയട്ടെ, ഇപ്പോള്‍ ഒരു ക്ലാരിഫിക്കേഷനുമില്ല. എല്ലാം വരട്ടെ അപ്പോ പറയും, പറയേണ്ടവരെല്ലാം തോന്നിയപോലെ പറയട്ടെ ഈ പറഞ്ഞവരെ തനിക്ക് അറിയുക തന്നെയില്ലെന്നും മന്ത്രി വ്യക്തമാക്കി.