സൈന്യം നടത്തിയ പെല്ലറ്റ് പ്രയോഗത്തില്‍ 12 വയസുകാരൻ കൊല്ലപ്പെട്ടു:ശ്രീനഗറില്‍ സംഘർഷം ശക്തമാകുന്നു
ജമ്മുകാഷ്മീരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. താഴ് വരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് നടത്തിയ പെല്ലറ്റ് ഗൺ ആക്രമണത്തിൽ 12 വയസുള്ള കുട്ടിമരിച്ചു. ഇതോടെ താഴ് വരയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സയിദ്പോര സ്വദേശിയായ ജുനൈദ് അഹമ്മദാണ് മരിച്ചത്.
വീടിനു പുറത്തുനിൽക്കുമ്പോൾ കുട്ടിക്ക് വെടിവയ്പിൽ പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജുനൈദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സയിദ്പോരയിൽ ഉണ്ടായ പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് പെല്ലറ്റ് തോക്ക് ഉപയോഗിക്കുകയായിരുന്നു. ഈ സമയം വീടിന്റെ പ്രധാന കവാടത്തിൽ നിൽക്കുകയായിരുന്ന ജുനൈദിന്റെ നെഞ്ചിലും തലയിലും ഒരു ഡസനിലേറെ പെല്ലറ്റുകൾ തുളച്ചുകയറി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഷേർ ഇ കാഷ്മീർ മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല.
പ്രതിഷേധം ഏറ്റുമുട്ടലായി മാറിയപ്പോള്‍ പെല്ലറ്റ് പ്രയോഗിച്ചെന്നാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ ജുനൈദ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.ജുനൈദിന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് പോയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. മൃതദേഹം വഹിച്ചുള്ള മാര്‍ച്ച് തടയാന്‍ പൊലീസ് ആദ്യമേ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതേതുടര്‍ന്ന് സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. സൈന്യത്തിന്റെ കണ്ണീര്‍വാതക-പെല്ലറ്റ് പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.