ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി.
സ്വാശ്രയ കേസിൽ സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഉയർന്ന ഫീസിൽ പ്രവേശനം നടത്താൻ കണ്ണൂർ, കരുണ, കെഎംസിടി മെഡിക്കൽ കോളജുകൾക്ക് ഹൈക്കോടതി നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഫീസ് തർക്കത്തിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് നിർദേശിച്ച കോടതി, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഡ്മിഷൻ അവസാനിക്കുമെന്നതിനാൽ ഒന്നും ചെയ്യാനാകില്ലെന്നും നിരീക്ഷിച്ചു.
കേരളത്തില്‍ അവശേഷിക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ഏഴ് വരെ സുപ്രീംകോടതിയില്‍ നിന്ന് സമയം നേടിയിരുന്നു. നീറ്റ് പട്ടികയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനടപടി പൂര്‍ത്തിയാക്കണം എന്ന നിബന്ധനയോടെയായിരുന്നു ഇത്.
കണ്ണൂർ മെഡിക്കൽ കോളജിന് 10 ലക്ഷവും കരുണ മെഡിക്കൽ കോളജിന് 7.45 ലക്ഷം രൂപയും വാർഷിക ഫീസായി ഈടാക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്.