ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനം
ഇന്തോ–പാക് അതിർത്തി അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. 2018 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2018 ഡിസംബറോടെ പാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചുപൂട്ടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ആഭ്യന്തമന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. ബിഎസ്എഫ് നോർത്ത് ഹെഡ്ക്വാർട്ടേഴ്സിലാണ് യോഗം. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗുജറാത്ത് മുഖ്യമന്ത്രി വിനയ് രൂപാനി, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ എന്നിവരും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇവർക്കൊപ്പം ഈ സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുമുണ്ട്. രാജസ്ഥാൻ അതിർത്തി ഗ്രാമങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ രാജ്നാഥ് നേരിട്ട് വിലയിരുത്തും.