സി.പി.എമ്മിന്‍റെ മക്കൾ നിയമനങ്ങൾ റദ്ദാക്കണം;അവതാരങ്ങള്‍ നിറഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി നോക്കുകുത്തി: ചെന്നിത്തല
പൊതുമേഖല സ്ഥാപനങ്ങളിൽ നിയമിച്ച മുഴുവൻ സി.പി.എം നേതാക്കളുടെ മക്കളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന്‍റെ നേതൃത്വത്തിൽ നടക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇക്കാര്യം ജനങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ നടപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മോദി ഭക്തനായി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മതിയായ യോഗ്യതയില്ലാതെ ബന്ധുക്കളെയും അടുപ്പക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ച ഇടതു സര്‍ക്കാരിന്റെ നടപടി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ ഉറ്റ ബന്ധുക്കളെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് യാതൊരു മാനദണ്ഡവുമില്ലാതെ നിയമിച്ചത്. ഇതൊന്നും അറിഞ്ഞില്ലന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഭരണത്തില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയാതെ പോവുകയാണോ അവതാരങ്ങള്‍ നിറഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി നോക്കുകുത്തിയാകുന്നത് പരിതാപകരമാണ്. കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ മന്ത്രിയുടെ മരുമകളെ പാചകക്കാരിയായി നിയമിച്ചത് വിവാദമായത് ആരും മറന്നിട്ടില്ല ചെന്നിത്തല പറഞ്ഞു.