സ്വന്തം രാജ്യത്തെയും മകനെയും ആക്രമിച്ചവരെ തിരിച്ചടിക്കണം:ഉറി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മാതാവ്
സ്വന്തം രാജ്യത്തെയും മകനെയും ആക്രമിച്ചവരെ തിരിച്ചടിക്കമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉറി ആക്രമണത്തിൽ വീരമൃത്യു വരിച്ച വെസ്‌റ്റ് ബംഗാൾ സ്വദേശി ശിപായി ജി.ദലായുടെ മാതാപിതാക്കൾ.ജമ്മുകാശ്‌മീരിലെ ഉറി സൈനിക താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ ദലായ് ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടിരുന്നു.
അവന് വെറും 22 വയസ് മാത്രമായിരുന്നു പ്രായം. സാധാരണ ഇത്തരം സംഭവങ്ങൾ നേരിടാൻ മുതിർന്ന ഉദ്യോഗസ്ഥരെയാണ് അയക്കുന്നത്, എന്തിനാണ് ജൂനിയറായ തന്റെ മകനെ അവിടേക്ക് അയച്ചതെന്ന് മനസിലാകുന്നില്ലെന്നും ദലായുടെ മാതാവ് പറയുന്നു. ഇക്കാര്യത്തിൽ നീതിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. മകനെ വധിച്ചവർക്ക് തിരിച്ചടി നൽകുക തന്നെ വേണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്താനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോഴും ആസൂത്രണമാണ് വേണ്ടത് വൈകാരികതയല്ല വേണ്ടതെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിങ് പറഞ്ഞു. കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും ഇടഞ്ഞു നില്‍ക്കുമ്പോള്‍ അത്തരത്തിലൊരു നീക്കമുണ്ടായാല്‍ അത് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യയ്ക്ക് എതിരാക്കുമെന്ന വാദവും അദ്ദേഹം പങ്കുവച്ചു. വ്യക്തമായി ആസൂത്രണം ചെയ്ത് വേണം തിരിച്ചടിക്കാനെന്നും അദ്ദേഹം പറഞ്ഞു.