ഇതെല്ലാം ഇന്ത്യയിൽ സാധാരണം;ബീഫിന്റെ പേരിൽ നടന്ന ഇരട്ടക്കൊലപാതകവും കൂട്ടബലാത്സംഗവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി
മേവാതില്‍ ബീഫിന്റെ പേരില്‍ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പൊലീസ് റെയ്ഡില്‍ ബിരിയാണിയിലെ ബീഫ് കണ്ടെത്തിയതിനെയും നിസ്സാരവല്‍ക്കരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഇതെല്ലാം ചെറിയ പ്രശ്‌നങ്ങള്‍ ആണെന്നും രാജ്യത്ത് എവിടെയും സംഭവിച്ചിരിക്കാവുന്ന സംഭവങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിലൊന്നും കാര്യമില്ല, ഈയൊരു ചെറിയ പ്രശ്‌നത്തിനായി കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ താനില്ലെന്ന് ഹരിയാന മുഖ്യൻ പ്രതികരിച്ചു.ഹരിയാനയുടെ 50 ാം വര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് മേവാതിലെ കൂട്ട ബലാത്സംഗത്തില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടുപേരെ കൊലപ്പെടുത്തുകയും രണ്ടുസ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്‌സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഗോതീവ്രവാദികൾ ആക്രമിച്ചത്.