കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡക്കു നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്
ഭോപ്പാല്‍: എയിംസില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയായിരുന്ന വിദ്യാര്‍ഥികളാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ ദേഹത്ത് മഷിയൊഴിച്ച് പ്രതിഷേധം നടത്തിയത് .
ഭോപ്പാല്‍ എയിംസ് ആസ്പത്രിയില്‍ വച്ചാണ് കേന്ദ്രമന്ത്രിയുടെ മേല്‍ മഷിയൊഴിച്ചത്. എയിംസ് കാമ്പസിൽ അധികൃതരെ സന്ദർശിച്ചശേഷം മടങ്ങുന്നതിനായി കാറിൽ കയറുമ്പോഴാണ് മന്ത്രിക്കു നേരെ മഷിയേറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ മന്ത്രിയെ സംഭവസ്ഥലത്തുനിന്ന് മാറ്റി.
മന്ത്രിയെത്തുമ്പോൾ അൻപതിലധികം മെഡിക്കൽ വിദ്യാർഥികൾ സമരസ്ഥലത്തുണ്ടായിരുന്നു. വിവിധ പദ്ധതികളുടെ ഉത്ഘാടനത്തിനായി ശനിയാഴ്ച എയിംസില്‍ എത്തിയ മന്ത്രി സമരക്കാരെ കാണാനോ പ്രശ്നങ്ങള്‍ കേള്‍ക്കാനോ തയ്യാറാകാതെ മടങ്ങിയതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്.
കാംപസിലെത്തിയ മന്ത്രിയെ തടയാൻ ശ്രമിച്ചതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ടു വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. ഭോപ്പാലിൽ എയിംസ് ആരംഭിച്ചിട്ട് 13 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഡിപ്പാർട്ട്മെന്റിലെ പകുതിയും പ്രവർത്തനക്ഷമമല്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
സംഭവസ്ഥലത്തെത്തിയ മന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും മന്ത്രി പോകാനുള്ള തിരക്കിലായിരുന്നു. അതിനാലാണ് മന്ത്രിക്കുനേരെ മഷിയെറിഞ്ഞതെന്നും വിദ്യാർഥികളിലൊരാൾ പ്രതികരിച്ചു.