സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി;ഓണാം-ഈദ് ആഘോഷങ്ങൾക്കായി ഇന്നെലെ മാത്രം മലയാളി ഏടിഎമ്മുകളിൽ നിന്ന് പിൻ വലിച്ചത് 60 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എ.ടി.എമ്മുകളിലും രാവിലെ തന്നെ പണം നിറച്ചു തുടങ്ങി. ഓണം പ്രമാണിച്ച് പണം കൈയ്യിലില്ലാതെ വലയുന്ന ഉപഭോക്താക്കളുടെ സ്ഥിതി കണക്കിലെടുത്ത് ഇന്ന് ജോലിക്കെത്തണമെന്ന് പണം നിറയ്ക്കല്‍ നടപടികളുടെ ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് ബാങ്കുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം നേരിട്ട എസ്.ബി.ടി എടിഎമ്മുകളില്‍ 34 ലക്ഷം രൂപ വീതമാണ് ഇന്ന് നിറച്ചു തുടങ്ങിയിരിക്കുന്നത്.
എടിഎമ്മുകളില്‍ പണമില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതോടെ ഇന്നലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ മാത്രം സംസ്ഥാനത്തെ തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് അറുപത് കോടിയോളം രൂപ പിന്‍വലിച്ചെന്നും എന്നാല്‍ എടിഎമ്മുകള്‍ കാലിയാകുന്ന അവസ്ഥ ഇല്ലെന്നും എസ്ബിഐ പറയുന്നു. പണം നിറയ്ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്ബിഐ അധികൃതര്‍ പറയുന്നു. എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കുന്നുണ്ടെന്ന് എസ്ബിടിയും അറിയിച്ചിട്ടുണ്ട്.