ഗുജറാത്തിൽ അമിത് ഷായുടെ യോഗം പട്ടേലുകള്‍ അലങ്കോലമാക്കി;അമിത് ഷാ വേദിയിലേക്ക് കയറിയ ഉടനെ ഹര്‍ദിക് പട്ടേലിനു അനുകൂലമായി മുദ്രാവാക്യം
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത സൂറത്തിലെ യോഗം ഹാര്‍ദിക് പട്ടേലിന്‍െറ അനുയായികള്‍ ഇരച്ചുകയറി അലങ്കോലമാക്കി. ഗുജറാത്തിലെ വിജയ് രുപാനി മന്ത്രിസഭയില്‍ അംഗങ്ങളായ പട്ടേല്‍ വിഭാഗക്കാര്‍ക്കുള്ള സ്വീകരണ ചടങ്ങാണ് പട്ടേല്‍ സംവരണത്തിന് വാദിക്കുന്ന ഹാര്‍ദികിന്‍െറ ആളുകള്‍ കൈയേറിയത്. കേന്ദ്രമന്ത്രി പുരുഷോത്തം റുപാല സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അമിത് ഷാ വേദിയിലേക്ക് പ്രവേശിച്ചപ്പോള്‍തന്നെ ഹാര്‍ദിക്, ഹാര്‍ദിക് വിളികളുമായി സദസ്സിന്‍െറ അവസാനനിരയില്‍നിന്ന് ബഹളമുയരുകയായിരുന്നു. പിന്നാലെ സദസ്സിലെ കസേരകള്‍ കൂട്ടത്തോടെ തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തതോടെ സദസ്സിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും പിന്തിരിയുകയായിരുന്നു.
പ്രതിഷേധം ഭയന്ന് ഇരുമ്പ് വേലികെട്ടി തിരിച്ച സ്റ്റേജിനുള്ളിലായിരുന്നു അമിത് ഷായും ബിജേപി നേതാക്കളും.പോലീസെത്തി ബഹളക്കാരെ പുറത്താക്കി. കേവലം ആറ് മിനിറ്റ് മാത്രമാണ് അമിത് ഷാ യോഗത്തില്‍ സംസാരിച്ചത്. അപ്പോള്‍ കേള്‍വിക്കാരായി ബാക്കിയുണ്ടായിരുന്നത് 20 ശതമാനം ആളുകള്‍ മാത്രമായിരുന്നു.
ബി.ജെ.പിയുടെ ശക്തി തെളിയിക്കുന്നതോടൊപ്പം സംവരണ വിഷയത്തില്‍ നേതൃത്വവുമായി പിണങ്ങിനില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ് അമിത് ഷായുടെ നിര്‍ദേശപ്രകാരം സൂറത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍, പരിപാടി അലങ്കോലപ്പെടാന്‍ കാരണം കോണ്‍ഗ്രസിന്‍െറ ഗൂഢാലോചനയെ തുടര്‍ന്ന് ഒരു സംഘം സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറിയതിനാലാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്.