ബന്ദിൽ സ്തംഭിച്ച് കർണാടക;കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കർണാടകയിൽ ബന്ദ്
ബംഗ്ലൂര്‍ : സുപ്രീംകോടതി നിര്‍ദേശപ്രകാരം കര്‍ണാടക കാവേരി നദിയിലെ വെള്ളം തമിഴ്‌നാടിനു നല്‍കുന്നതിനെതിരേ പ്രതിഷേധിച്ച് ഇന്ന് കര്‍ണാടകയില്‍ ബന്ദ്. കാവേരി ഹിതരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ്. കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും അടക്കം 500ൽ അധികം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രതിപക്ഷമായ ബിജെപിയും ജനതാദൾ എസും ബന്ദിന് പൂർണപിന്തുണ നൽകുമ്പോൾ കോൺഗ്രസ് നയിക്കുന്ന കർണാടക സർക്കാരും പരോക്ഷമായി ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സംസ്‌ഥാനത്തെ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. കർണാടകയിലെ പൊതുഗതാഗത സംവിധാനവും പെട്രോൾ പമ്പുകളും സ്തംഭനാവസ്‌ഥയിലാണ്.ഐടി നഗരമായ ബംഗളൂരുവും ബന്ദിൽ പ്രവർത്തനരഹിതമായി.സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.