കാരാട്ടിന്റെ ബിജെപി”പ്രേമത്തെ” പരിഹസിച്ച് കനയ്യ കുമാര്‍;സഖാവെ, താങ്കള്‍ക്ക് എതിരിടാന്‍ കഴിയില്ലെങ്കില്‍ രാഷ്ട്രീയം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോകൂ
ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെ.എന്‍.എയു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ഫാസിസ്റ്റ് പാര്‍ട്ടികളെ എതിരിടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ‘പരിചയസമ്പന്നനായ സഖാവ്’ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ന്യൂയോര്‍ക്കില്‍ പോകണമെന്ന് പ്രകാശ് കാരാട്ടിന്റെ പേര് പരാമര്‍ശിക്കാതെ കനയ്യ പറഞ്ഞു.ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്കെതിരെയാണ് കന്നയ്യ കുമാർ രംഗത്ത് വന്നത്.
”ജെഎന്‍യുവില്‍ നിന്നും പഠിച്ചിറങ്ങിയ മുതിര്‍ന്ന സഖാവുണ്ട് ഇവിടെ. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ടെങ്കിലും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സഖാവെ, താങ്കള്‍ക്ക് എതിരിടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ രാഷ്ട്രീയം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോകൂ. ഈ പോരാട്ടം ഞങ്ങള്‍ തുടരും”, കനൈയ്യ കുമാര്‍ വ്യക്തമാക്കി.
ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പ്രകാശ് കാരാട്ട്. 1972-73 കാലഘട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം.
ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാടാണ് കാരാട്ട് സ്വീകരിച്ചിരുന്നത്. ബിജെപിയും കോണ്‍ഗ്രസുമാണ് ഭരണവര്‍ഗ പാര്‍ട്ടികളെന്നും ഇതില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്നും കാരാട്ട് വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ യെച്ചൂരിയുടെ നിലപാടുകള്‍ക്കെതിരായാണ് കാരാട്ട് നിലപാട് സ്വീകരിച്ചിരുന്നത്. –
മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവര്‍ ഫാസിസ്റ്റ് അല്ലെന്ന് പാര്‍ട്ടി നേരത്തേതന്നെ വിലയിരുത്തിയതാണ് എന്നായിരുന്നു കാരാട്ടിന്റെ മുന്‍ പരാമര്‍ശം. ഏകാധിപത്യരീതിയെ ഫാസിസമെന്ന് വിളിക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലേതുപോലുള്ള ഫാസിസ്റ്റ് രീതി ബിജെപി പോലുള്ള പാര്‍ട്ടികള്‍ക്ക് ഇക്കാലത്ത് ആവശ്യമില്ല. തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിലൂടെ ജനപിന്തുണ നേടാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നില്ല എന്നും കാരാട്ട് പറഞ്ഞിരുന്നു.