പൊതുജനത്തിന് ദുരിതമായി തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിപ്പിച്ച് യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികളുടെ ഓണാഘോഷം:ഗതാഗത സ്തംഭനത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി

single-img
8 September 2016

sfi-onamതലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം പൊതുജനത്തിന് ദുരിതമായി. ഓണാഘോഷപരിപാടി അതിരുവിട്ടതോടെ എംജി റോഡിലെ വാഹനഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. എസ്എഫ്‌ഐയുടെ പതാകയേന്തിയുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളും ആഘോഷ പരിപാടികളില്‍ ഉണ്ടായിരുന്നു.

വിദ്യാർഥികളുടെ ഓണാഘോഷം തെരുവിൽ ഇറങ്ങുമെന്ന ഒരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. ഇതോടെ സ്‌ഥലത്തുണ്ടായിരുന്ന നാമമാത്ര പോലീസുകാരം വെട്ടിലായി. വിദ്യാർഥികളോട് തെരുവിൽ നിന്നും മാറാൻ ആവശ്യപ്പെട്ടങ്കിലും ആഘോഷലഹരിയിൽ ആയിരുന്ന ഇവരാരും അഭ്യർഥന ചെവിക്കൊണ്ടില്ല. പെൺകുട്ടികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് ബാൻഡ് മേളവും ചെണ്ടമേളവുമായി തലസ്‌ഥാനത്തെ തെരുവ് കീഴടക്കിയത്. എംജി റോഡ് വഴി സെക്രട്ടറിയേറ്റിലെ സമര ഗേറ്റിന് മുൻവശം വരെ വിദ്യാർഥികൾ നീങ്ങിയ ശേഷമാണ് ഓണാഘോഷം അവസാനിച്ചത്. ഇതോടെ തലസ്‌ഥാനത്തെ റോഡുകളിൽ നിരയായി വാഹനങ്ങൾ നിറഞ്ഞു. ഗതാഗത സ്തംഭനത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി.

ഗതാഗതം തടസപ്പെടുത്തി അനുമതിയില്ലാതെ ആഘോഷം നടത്തിയ വാദ്യാർഥികൾക്കെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.