ചെന്നിത്തലയും അടൂർ പ്രകാശും മാണിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് കേരളാ കോൺഗ്രസിന്റെ റിപ്പോർട്ട്
ബാര്‍കോഴ ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുടുക്കിയത് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗുഢാലോചന നടത്തി മാണിയെ കുടുക്കിയത് രമേശ് ചെന്നിത്തല, പി.സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണെന്നാണ് റിപ്പോര്‍ട്ട്.
സി.എഫ് തോമസ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ഈ കണ്ടെത്തല്‍. ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി ജോസ്, ആന്റണി രാജു, ടി.എസ് ജോണ്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. 71 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് കമ്മിറ്റി കേരളാ കോണ്‍ഗ്രസിനു സമര്‍പ്പിച്ചത്. 2016 മാര്‍ച്ച് 31നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മാതൃഭൂമി ചാനലാണു ഇതു ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, ബാർ കോഴക്കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി: ആർ.സുകേശൻ, ബാർ ഹോട്ടൽ ഉടമ ബിജു രമേശ് തുടങ്ങിയവർ പല ഘട്ടത്തിലും ഗൂഢാലോചനയിൽ ഭാഗമായി. മാണിയേയും കേരള കോൺഗ്രസി(എം)നെയും ഇല്ലായ്‌മ ചെയ്യുകയായിരുന്നു നേതാക്കളുടെ ലക്ഷ്യം. പൂഞ്ഞാർ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടിൽ രമേശ് ചെന്നിത്തല, വിജിലൻസ് മേധാവി ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കൻ, പി.സി.ജോർജ് എന്നിവർ ഒരുമിച്ചിരുന്നാണ് കേസിൽ മാണിയെ കുടുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി ഗൂഢാലോചനയിൽ ശകുനിയുടെ റോൾ ആണ് വഹിച്ചത്. മാണിയെ വെടക്കാക്കി തനിക്കാക്കിയാൽ മുഖ്യമന്ത്രിയാവാൻ കഴിയുമെന്ന് കണക്കുകൂട്ടി. പാലായിലെ ക്രൈസ്തവ മേഖലയിലെ പ്രമുഖ നേതാവാകുകയായിരുന്നു ജോസഫ് വാഴയ്ക്കന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.