മാധ്യമശ്രദ്ധയ്ക്കായി പുഴ കയ്യേറിയവർ പുഴ സംരക്ഷകരുടെ വേഷം കെട്ടുന്നു;ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ രേഖകൾ പുറത്ത്.
പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി രംഗത്തെത്തിയതിനു പിന്നാലെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്.സെപ്റ്റംബര്‍ മൂന്നിന് ആശുപത്രി മുതല്‍ ഹൈക്കോടതി വരെയുള്ള പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുമെന്നാണ് ആശുപത്രി അറിയിച്ചത്. ലെറ്റ് ട്രീറ്റ് മദര്‍ നേച്ചര്‍ വെല്‍ എന്ന പേരിലുള്ള പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സുരേഷ് ഗോപി എംപിയാണ്. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ആസ്റ്റര്‍ ഒരുങ്ങുന്നത്.ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ സംരക്ഷകരുടെ വേഷമണിഞ്ഞ വാർത്തയ്ക്ക് വൻ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു
അതേസമയം 2012ല്‍ നിര്‍മ്മാണഘട്ടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി പുഴ കയ്യേറിയതിന്റെ പേരില്‍ നടപടികള്‍ നേരിട്ടിരുന്ന രേഖകൾ പുറത്ത് വന്നു.അതിര്‍ത്തി തിരിക്കുന്നതിനു വേണ്ടി വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയിട്ടുള്ളതാണെന്നും പുഴയുടെ ഭാഗം നികത്തിയതായി കണ്ടുവെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.
628/29, 628/28 എന്നീ രണ്ടു സര്‍വേ നമ്പറുകളിലായി രണ്ടേക്കറിനു മേല്‍ പുഴയോരം അനധികൃതമായി നികത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
തണ്ണീര്‍ത്തടം നികത്തിയതിനെതിരേ ആന്റണി ജയന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2014 ഒക്ടോബറില്‍ ലോകായുക്ത ഡിവിഷന്‍ ബഞ്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പാടം നികത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പരാതി. 2015 സെപ്റ്റംബറില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മാണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും വിഷത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ലോകായുക്ത നോട്ടീസ് അയക്കുകയും ചെയ്തു. ഇന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനായിരുന്നു അന്വേഷണച്ചുമതല.
2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും 1957ലെ തീരദേശ സംരക്ഷണ നിയമവും ലംഘിച്ചാണ് നിര്‍മാണമെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കയ്യേറിയ സ്ഥലം ഒഴിപ്പിച്ചെടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കി. തീരദേശ സംരക്ഷണ നിയമനുസരിച്ച് പുഴയില്‍ നിന്ന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന നിര്‍മാണങ്ങള്‍ പൊളിക്കാനും നിര്‍ദേശമുണ്ടായിരുന്നു.
ആശുപത്രി നിര്‍മാണ ഘട്ടത്തില്‍ പരിസ്ഥിതിയെ തകർത്ത് വൻ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ ആസ്റ്റര്‍ മെഡ്‌സിറ്റി പെരിയാര്‍ സംരക്ഷണത്തിനായി ഇറങ്ങുന്നത് മാധ്യമതലക്കെട്ടുകളിൽ ഇടം പിടിക്കാൻ വേൺറ്റിയാണേന്നും ഇവരുടെ പ്രകൃതിസ്നേഹം തട്ടിപ്പാണെന്നും നദി കയ്യേറ്റത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികള്‍ പറയുന്നത്.
പെരിയാറില്‍ വ്യാവസായികമാലിന്യം കലര്‍ത്തുന്നതിനെതിരേ സംവിധായകന്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി വിഷയത്തില്‍ ആഭിമുഖ്യമുള്ള യുവാക്കളുടെ സംഗമം സ്വാതന്ത്ര്യദിനത്തില്‍ കൊച്ചിയില്‍ നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് പരസ്യ പ്രചാരണത്തിന് സാധ്യതയുള്ളതിനാലാണ് ആസ്റ്റര്‍ ഈ ഉദ്യമത്തിന് പുറപ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു.