ഹിന്ദിയിൽ അൽപ്പം വീക്കാണെങ്കിലും!;ബി.ജെ.പി നേതാവിന്റെ കന്നട പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി കെ സുരേന്ദ്രൻ കൈയ്യടി നേടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തി ട്രോളിങ്ങ് ഏറ്റുവാങ്ങിയ ബിജെപി നേതാവ് കെ.സുരേന്ദ്രൻ എം.പി നളിൻകുമാർ കാട്ടീലിന്റെ കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി.ഹാളിൽ തിങ്ങി നിറഞ്ഞ ബി.ജെ.പി പ്രവർത്തകരെയും അനുഭാവികളെയും കയ്യിലെടുക്കുന്ന ആവേശകരമായ പ്രസംഗമാണ് നളിൻ കുമാർ നടത്തിയത്.ആ ആവേശം ഒട്ടും ചോർന്ന് പോകാതെ തന്നെ സുരേന്ദ്രൻ പരിഭാഷപ്പെടുത്തി.
നാലര കൊല്ലം കഴിഞ്ഞാൽ കേരളത്തിൽ അധികാരത്തിൽ വരാൻ വേണ്ടിയുള്ള ഒരുക്കമാണ് ദേശീയ കൗൺസിലെന്നു നളിൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തൃശൂരിൽ പ്രധാനമന്ത്രി വന്നപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ സുരേന്ദ്രന് തെറ്റു പറ്റിയതിനെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പരിഹാസങ്ങൾക്ക് സുരേന്ദ്രൻ വിധേയനായിരുന്നു.
കേരളത്തിലെത്താന്‍ വൈകിയതിന് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു മോദി തൃശൂരിൽ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ വരുമ്പോള്‍ അതിയായ സന്താഷമുണ്ടെന്നും താന്‍ വളരെ മുമ്പ് തന്നെ കേരളത്തില്‍ വരുന്നയാളാണെന്നും പക്ഷേ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നുമായിരുന്നു സുരേന്ദ്രന്റെ അന്നത്തെ പരിഭാഷ.
പ്രധാനമന്ത്രിയായതിന് ശേഷം കേരള സന്ദര്‍ശനം ശബരിമല സന്ദര്‍ശനത്തോടെ ആരംഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അത് പല കാരണങ്ങളാല്‍ നടക്കാതെ പോയെന്നും മോദി പറഞ്ഞു. ഇക്കാര്യം സുരേന്ദ്രന് പരിഭാഷപ്പെടുത്താനായില്ല. കേള്‍ക്കുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍ പ്രതികരിച്ചത്. മോദി വീണ്ടും ചോദിച്ചപ്പോള്‍ ഐ കാന്റ് ഹിയര്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ പരിഭാഷപ്പെടുത്തുന്നയാള്‍ക്ക് എന്തോ ബുദ്ധിമുട്ടുണ്ടെന്ന് മോദി തന്നെ പറഞ്ഞു. തുടര്‍ന്ന് വി. മുരളീധരന്‍ പരിഭാഷ ചുമതല ഏറ്റെടുക്കുകയായിരുന്നു