ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്; ആർഎസ്എസിനെതിരായ പരാമർശം തിരുത്തില്ലെന്ന് രാഹുൽ ഗാന്ധി,വിചാരണ നേരിടാനും തയ്യാർ
ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിന്റെ പേരിലെടുത്ത മാനനഷ്ട കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ സുപ്രീം കോടതിയെ അറിയിച്ചു.പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ല. പരാമര്‍ശം ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഗോഡ്‌സെയുടെ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ കബില്‍ സിബല്‍ മുഖേനയാണ് രാഹുല്‍ തന്റെ നിലപാട് സുപ്രീം കോടതിയില്‍ അറിയിച്ചത്. അതേസമയം കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
പ്രസ്താവനയില്‍ രാഹുല്‍ മാപ്പ് പറയുകയോ വിചാരണ നേരിടുകയോ വേണമെന്ന് നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ആര്‍എസ്എസിനെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.