പാകിസ്താനിലെ ആശുപത്രിയില്‍ ഇരട്ടബോംബ് സ്‌ഫോടനം; മരണം 64 കഴിഞ്ഞു
പാകിസ്താനിലെ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയതെന്നും പൊലീസ് അധികൃതര്‍ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
30 ലധികം പേർ പൊട്ടിത്തെറിയിൽ തന്നെ മരിച്ചെന്നും ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചതെന്നും ബലൂചിസ്താൻ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി പറഞ്ഞു. പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.