സീറ്റിനെ ചൊല്ലി ഡി.വൈ.എഫ്.ഐ വനിതാ നേതാവും വീട്ടമ്മയും കെ.എസ്.ആർ.ടി.സി ബസിൽ ഏറ്റുമുട്ടി;വിവരമറിഞ്ഞത്തെിയ ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ ഭര്‍ത്താവിനെതിരേ പോലീസ് കേസും
കെ.എസ്.ആർ.ടി.സി ബസിൽ സീറ്റിനെ ചൊല്ലി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.പി.റെജീനയും യാത്രക്കാരനും തമ്മിൽ ഏറ്റുമുട്ടി.സ്കൂൾ വിദ്യാർഥികളായ മക്കൾക്കൊപ്പം സ്ത്രീകളുടെ സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്നു എരുമേലി കണമല സ്വദേശിയായ അനിൽ. പെരുമ്പാവൂരില്‍നിന്ന് ബസ് പുറപ്പെട്ടശേഷം സ്ത്രീകളുടെ സീറ്റില്‍ മക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അനിലിനോട് എഴുനേറ്റ് മാറാൻ ഡി.വൈ.എഫ്.ഐ നേതാവ് ആവശ്യപ്പെടുക ആയിരുന്നു.തുടര്‍ന്ന്, എഴുന്നേറ്റ ഇയാള്‍ പകരം ഭാര്യയെ സീറ്റില്‍ ഇരുത്തി. ഇതോടെ വനിതാ നേതാവ് ഇയാളുടെ ഷര്‍ട്ടിന് കയറിപ്പിടിക്കുകയായിരുന്നുവത്രേ.
സംഭവം കണ്ട അനിലിന്റെ ഭാര്യ സുഷമ റെജീനയെ തടയാൻ ശ്രമിച്ചതോടെ ഇവര്‍ തമ്മില്‍ അടിപിടിയുണ്ടാവുകയായിരുന്നു. വിവരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറിഞ്ഞതോടെ ഇവര്‍ സംഘടിച്ച് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കാത്തുനിന്നു. ബസ് സ്റ്റോപ്പിലത്തെിയതോടെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി വീട്ടമ്മയുടെ ഭര്‍ത്താവിനെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസ് കുടുംബത്തേയും കെ.പി.റെജീനയേയും കസ്റ്റടിയിൽ എടുത്തെങ്കിലും പ്രവർത്തകർ എതിർത്തതോടെ കുടുംബത്തെ മാത്രം സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോവുക ആയിരുന്നു. വൈകിയും കുടുംബം സ്റ്റേഷനില്‍ കുടുങ്ങിയതോടെ പൊലീസ് വനിതാ നേതാവിനെ വിളിച്ചുവരുത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള സ്കൂള്‍വിദ്യാര്‍ത്ഥികളായ മക്കളെയും സുഷമയെയും രാത്രി വൈകിയും വിട്ടയച്ചിരുന്നില്ല. മൂവാറ്റുപുഴയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ പരിപാടിയില്‍ പ്രസംഗിക്കാനത്തെിയതാണ് നേതാവ്. പെരുമ്പാവൂരില്‍നിന്നാണ് ഇവര്‍ ബസില്‍ കയറിയത്.
അതേസമയം റെജീനയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അനില്‍, സുഷമ എന്നിവര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുളള അക്രമം തടയുന്നതിനുളള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.സ്ത്രീകളുടെ സീറ്റില്‍ മൂന്ന് പുരുഷന്മാര്‍ ഇരിക്കുന്നത് കണ്ട് ഒരാളോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുന്‍സീറ്റിലിരുന്ന ഭാര്യയെ വിളിച്ചിരുത്തിയ ശേഷം വനിതാ നേതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.