യുഡിഎഫുമായി ഇനിയും സഹകരിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച് കെഎം മാണി.
യുഡിഎഫുമായി ഇനി ഒത്തുപോകാനാകില്ലെന്നും നിയമസഭയില്‍ യുഡിഎഫിന്റെ കൂടെ ഇരിക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നുമുള്ള നിലപാട് സ്വീകരിച്ച് കെഎം മാണി. ചരക്കുന്നില്‍ പാര്‍ട്ട ക്യാംപിനു മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മാണി നേതാക്കളോടു ഇക്കാര്യം പറഞ്ഞത്. ബാര്‍ കോഴ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത നിലപാടുകള്‍ ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മാണി വ്യക്തമാക്കിയിരുന്നു.
അതേ സമയം കെ എം മാണിയെ അനുനയിപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.മാണി എൻ.ഡി.എ ക്യാമ്പിലെത്തുമെന്ന സൂചനകൾ പുറത്ത് വന്നശേഷവും മാണിയ്ക്കെതിരായ നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നു.ബാര്‍ കോഴ കേസില്‍ കെ.എം മാണി കുറ്റക്കാരന്‍ തന്നെയെന്ന് കുമ്മനം വ്യക്തമാക്കി.മാണിക്കെതിരായ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. മാണി തെറ്റുകാരന്‍ തന്നെയാണെന്നാണ് ബി.ജെ.പിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. കേരള കോണ്‍ന്‍ഗ്രസ് എം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ ബി.ജെ.പി അതിന്റെ അഭിപ്രായം പറയാമെന്നും കുമ്മനം പറഞ്ഞു.